Sports
തിരുവനന്തപുരം: ഐസിസി ട്വിന്റി-20 ക്രിക്കറ്റ് ലോകകപ്പിന് ആരവമുണരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അതിനു മുമ്പ് നടക്കുന്ന അവസാന മത്സരത്തില്‍ വിജയിച്ച് തങ്ങളുടെ കരുത്ത് പൂര്ണമെന്നുറപ്പിക്കാന് ഇന്ത്യയും പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ വെന്നിക്കൊടി പാറിച്ച് ലോകകപ്പിലേക്കുള്ള പ്രയാണത്തില്‍ ശുഭദിശയേകാന് ന്യൂസിലന്‍ഡും ഇറങ്ങുമ്പോള്‍ കാര്യവട്ടത്ത് പോരാട്ടം കനക്കും.
ഇന്ത്യ x ന്യൂസിലന്‍ഡ് ട്വിന്റി-20 പരമ്പരയിലെ അഞ്ചാമത്തേതും അവസാനത്തേതുമായ മത്സരം ഇന്ന് രാത്രി ഏഴിന് കാര്യവട്ടം സ്റ്റേഡിയത്തില്‍ അരങ്ങേറുമ്പോള്‍ ബാറ്റിംഗ് വിരുന്നിനു കാത്തിരിക്കയാണ് ക്രിക്കറ്റ് ആരാധകര്‍. ആദ്യ മൂന്നു മത്സരങ്ങളും വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. എന്നാല്‍, വിശാഖപട്ടണത്തു നടന്ന നാലാം മത്സരത്തില്‍ തോറ്റതിന്റെ ക്ഷീണം സൂര്യകുമാര്‍ യാദവിനും സംഘത്തിനും തീര്‍ക്കേണ്ടതുണ്ട്.
ഇന്ത്യയുടെ ഭാഗ്യ ഗ്രൗണ്ട്
കാര്യവട്ടം ട്വിന്റി-20യില്‍ ഇന്ത്യയുടെ ഭാഗ്യ ഗ്രൗണ്ടാണ്. ഇതിനു മുമ്പ് നടന്ന നാലു ട്വിന്റി-20 മത്സരങ്ങളില്‍ മൂന്നിലും ഇന്ത്യ ജയം സ്വന്തമാക്കി. 2017 നവംബര്‍ ഏഴിനു ന്യൂസിലന്‍ഡുമായി ആയിരുന്നു ആദ്യ പോരാട്ടം. അന്ന് ഇന്ത്യ ആറ് റണ്‍സിന് വിജയിച്ചു. 2022 സെപ്റ്റംബര്‍ 28നു നടന്ന പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയെ എട്ടു വിക്കറ്റിന് പരാജയപ്പെടുത്തി. 2023 നവംബര്‍ 23ന് ഓസീസിനെ 44 റണ്‍സിന് തറപറ്റിച്ചു. 2019ല്‍ വെസ്റ്റ് ഇന്ഡീഡുമായുള്ള മത്സരത്തില്‍ മാത്രമാണ് ഇന്ത്യ ഇവിടെ തോല്‍വി രുചിച്ചത്.
സഞ്ജുവിന്റെ ഹോം
സഞ്ജു സാംസണും ഇഷാന് കിഷനും ശ്രേയസ് അയ്യരുമാണ് ഇന്നലെ കൂടുതല്‍ സമയം ബാറ്റിംഗ് പരിശീലനം നടത്തിയത്. സഞ്ജുവിനു സ്വന്തം തട്ടകത്തില്‍ തകര്‍പ്പന്‍ പ്രകടനം നടത്താനുള്ള അവസരമാണ്. ജസ്പ്രീത് ബുംറയുടെ നേതൃത്വത്തില്‍ ബൗളിംഗ് പ്രാക്ടീസ് നടത്തി. ഹാര്‍ദിക് പാണ്ഡ്യയും അക്സര്‍ പട്ടേലും പരിശീലനത്തിന് ഇറങ്ങിയില്ല. വൈകുന്നേരം അഞ്ചോടെ പരിശീലനം തുടങ്ങിയ ടീം ഇന്ത്യ കാര്യവട്ടം സ്റ്റേഡിയത്തില്‍ ഒരു മണിക്കൂറിലധികം പരിശീലനം നടത്തി.
സഞ്ജു സാംസണിന്റെ വെടിക്കെട്ട് പ്രകടനം പ്രതീക്ഷിച്ചാണ് ക്രിക്കറ്റ് പ്രേമികളിലേറെയും എത്തുന്നത്. സ്വന്തം തട്ടകത്തില്‍ മിന്നും പ്രകടനം നടത്താന്‍ സഞ്ജുവിന് ഇതില്‍ കൂടുതല്‍ അവസരമില്ല. കാര്യവട്ടം സ്റ്റേഡിയത്തില്‍ നിന്നും കിലോമീറ്ററുകള്‍ മാത്രം അകലെയാണ് സഞ്ജുവിന്റെ വീടും പഠിച്ച കലാലയവും.
കോണ്‍വെ കളിക്കുമോ
കിവീസിനായി അവരുടെ ഓപ്പണര്‍ ഡെവോണ്‍ കോണ്‍വേ ഇന്നത്തെ മത്സരത്തിനിറങ്ങുമോ എന്ന ചോദ്യവുമുയരുന്നു. ഫിന് അലനെ ഓപ്പണറായി ഇറക്കാനുള്ള സാധ്യതയുണ്ട്. ലോകകപ്പ് പരിഗണിച്ച് ഇന്ത്യന്‍ സാഹചര്യവുമായി കൂടുതല്‍ പൊരുത്തപ്പെടാന്‍ ഫിന് അലന് കിവീസ് അവസരം നല്‍കിയേക്കാം. 184.86 ശരാശരിയില്‍ 466 റണ്‍സാണ് ഫിന് ട്വിന്റി-20യില്‍ നേടിയിട്ടുള്ളത്.
ടീമിന്റെ ക്ഷേത്രദര്‍ശനം
കാര്യവട്ടത്തെ പോരാട്ടത്തിന് മുന്നോടിയായി ഇന്ത്യന്‍ ടീം അംഗങ്ങള്‍ ഇന്നലെ രാവിലെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഉള്‍പ്പെടെയുള്ള സംഘം കസവു ഷാളും മുണ്ടും ധരിച്ചാണ് പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയത്. സൂര്യകുമാര്‍ യാദവ്, അക്സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, അഭിഷേക് ശര്‍മ ഉള്‍പ്പെടെയുള്ള മുന്‍നിര താരങ്ങള്‍ ക്ഷേത്രത്തിലെത്തി.
Sports
ഇൻഡോർ: നാട്ടിൽ അജയ്യരെന്ന പ്രതിച്ഛായയ്ക്ക് അടുത്ത കാലത്തായി ഇന്ത്യൻ ക്രിക്കറ്റ് ടീം വെല്ലുവിളി നേരിടുന്ന സമയത്ത് മറ്റൊരു ജീവൻമരണ പോരാട്ടം ഇന്നു നടക്കും.
മൂന്ന് മത്സര ഏകദിന പരന്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യ ന്യൂസിലൻഡിനെ നേരിടും. പരന്പര 1-1 തുല്യതയിലായിരിക്കേ ജയിക്കുന്ന ടീമിന് സ്വന്തമാകും. ബറോഡയിൽ ആദ്യമത്സരം ജയിച്ച ഇന്ത്യ രാജ്കോട്ടിൽ രണ്ടാം മത്സരത്തിൽ പരാജയപ്പെട്ടു.
അതേസമയം ന്യൂസിലൻഡ് പര്യടനത്തിന് മുന്‍പ് ഇന്ത്യയിലെത്തിയ ദക്ഷിണാഫ്രിക്ക ഏകദിന ട്വന്റി20 പരന്പരയിൽ ആതിഥേയരെ വിറപ്പിച്ചു. ടെസ്റ്റ് പരന്പര തൂത്തുവാരുകയും ചെയ്തിരുന്നു. ന്യൂസിലൻഡ് ജയിച്ചാൽ ഇൻഡോറിൽ ചരിത്രം കുറിക്കും.
ഇന്ത്യക്ക് ആത്മവിശ്വാസം നൽകുന്ന സ്റ്റേഡിയമാണ് ഇൻഡോറിലേത്. ഇവിടെ കളിച്ച ഏഴ് ഏകദിനങ്ങളിലും ഇന്ത്യ വിജയിച്ചു. രോ- കോ സഖ്യത്തിലേക്കാണ് വീണ്ടും ആരാധക കണ്ണുകൾ പ്രതീക്ഷയർപ്പിക്കുന്നത്. മികച്ച തുടക്കമാണ് രണ്ട് മത്സരത്തിലും രോഹിത് ശർമ നൽകിയത്. വ്യക്തിഗത വലിയ സ്കോറിലേക്ക് രോഹിതിന് മുന്നേറാനായിരുന്നില്ല. കോഹ്ലിയാകട്ടെ രണ്ടു മത്സരത്തിലും തകർപ്പൻ ബാറ്റിംഗാണ് പുറത്തെടുത്തത്. ഒപ്പം ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ ഫോമും കരുത്താകും.
ന്യൂസിലൻഡ് മികച്ച പ്രകടനമാണ് ഇന്ത്യൻ മണ്ണിൽ കാഴ്ചവയ്ക്കുന്നത്. കെയ്ൻ വില്യംസണ്, രചിൻ രവീന്ദ്ര, മിച്ചൽ സാന്റനർ എന്നിവരില്ലാതെ പര്യടനത്തിനെത്തിയ കിവീസ് ഇന്ത്യക്ക് വെല്ലുവിളിയുയർത്തി. അരങ്ങേറ്റക്കാരൻ ജയ്ഡൻ ലെന്നോക്സ് ഉൾപ്പെടെയുള്ള കിവി സ്പിന്നർമാരുടെ ഫോം അവർക്ക് പ്രതീക്ഷയാണ്. ഡാരൽ മിച്ചൽ ഇന്ത്യൻ ബൗളർമാർക്ക് വെല്ലുവിളിയാകും.
International
സിഡ്നി: 2025നു വിടചൊല്ലിയും 2026നെ സ്വാഗതം ചെയ്തും ലോകമെന്പാടും ആഘോഷങ്ങൾ.
പസഫിക് സമുദ്രത്തിലെ ദ്വീപ് രാജ്യമായ കിരിബാസിലാണ് ഏറ്റവുമാദ്യം പുതുവത്സരം പിറന്നത്. പിന്നാലെ ന്യൂസിലൻഡിലെ ഓക്ലൻഡ് നഗരവും 2026നെ സ്വാഗതം ചെയ്തു.
ഓസ്ട്രേലിയയിൽ സിഡ്നി നഗരത്തിന്റെ തീരപ്രദേശങ്ങളിലെ ആഘോഷത്തിൽ പത്തു ലക്ഷത്തിനടുത്തു പേർ പങ്കെടുത്തു. ബോണ്ടിബീച്ച് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പുതുവത്സരാഘോഷം ഉപേക്ഷിക്കരുതെന്ന് ഓസ്ട്രേലിയൻ അധികൃതർ ജനങ്ങളോട് അഭ്യർഥിച്ചിരുന്നു.
സിഡ്നിയിൽ ഇക്കുറി കനത്ത സുരക്ഷ ഒരുക്കിയിരുന്നു. പുതുവത്സരത്തോടനുബന്ധിച്ച് നഗരത്തിലെ ഓപ്പറ ഹൗസിലും സമീപത്തെ പാലത്തിനും മുകളിൽ പതിവുള്ള വർണാഭമായ വെടിക്കെട്ട് ഇത്തവണയും ശ്രദ്ധേയമായി.